കോടമഞ്ഞിൽ പുതച്ചു നിൽക്കുന്ന ചൊക്രാമുടിയുടെ മുനമ്പിൽ ഒരു രാത്രി.

Treaking & Camping

മൂന്നാറിൽ നിന്നും ഏക​ദേശം 19 -20 കിലോമീറ്ററിനടുത്ത്​ ദൂരത്തിൽ സമുദ്ര നിരപ്പിൽനിന്ന് 7200 അടിക്ക് മുകളിൽ വനത്തിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന ഒരു വലിയ കൊടുമുടിയാണ് ചൊക്രാമുടി. കുത്തനെയുള്ള കയറ്റവും പാറക്കെട്ടുകളും ചോലവനങ്ങളും , കാട്ടുമൃഗങ്ങളും, കോടമഞ്ഞും നിറഞ്ഞ ചൊക്രാമുടിയെ കാണുന്ന ആരും തന്നെ ​പ്രണയിച്ചുപോകും.

ഇത് വളരെ നാളുകൾക്ക് മുൻപ് നടത്തിയ ഒരു യാത്രയാണ്. എന്നാൽ ഇപ്പോൾ ഈ മേഖലയിൽ കയറണം എങ്കിൽ വനംവകുപ്പിന്റെ അനുമതിയോടു കൂടി മാത്രമേ കയറാൻ ശ്രമിക്കാവൂ ...

എന്റെയും പ്രഫുല്ലിന്റേയും ആത്മാർത്ഥ സുഹൃത്തായ തിരുവല്ല ഇൻഡസ് ബാങ്കിൽ മാനേജർ ആയി ജോലിചെയ്യുന്ന സുരേഷ്ജി ആണ് എനിക്ക് പ്രഫുല്ലിനെ പരിചയപ്പെടുത്തി തന്നത്. എന്താ പറയുക ജാതകം നോക്കിയാൽ പോലും കിട്ടാത്ത ഒരു ട്രാവൽ പാർട്ണർ. യാത്ര ആരംഭിക്കുന്ന ദിവസം രാവിലെ 6 മണിക്കാണ് പ്രഫുല്ലിനെ ഞാൻ ആദ്യമായി നേരിൽ കാണുന്നത്. പരിചയപ്പെട്ടതാകട്ടെ യാത്ര പ്ലാൻ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പും

ശനിയും ഞായറും ടെന്റ് അടിച്ചു താമസിക്കാൻ പറ്റിയ എങ്ങോട്ടേലും പോയാലോ എന്ന് പ്രഫുല്ലിനോട് ചോദിച്ചപ്പോൾ പ്രഫുല്ലിന്റെ അളിയൻ സന്തോഷ് ചേട്ടൻ ബൈസൺ വാലിയിൽ ഉണ്ടെന്നും അതുകൊണ്ട് അവിടെയുള്ള ചൊക്രാമുടിയെന്ന ഒരു കൊടുമുടി ഒന്ന് കീഴടക്കിയാലോ എന്നുള്ള ആശയം പ്രഫുൽ മുന്നോട്ടുവെച്ചു.

കവിയൂർ - തെങ്ങണാ - മണർകാട് - പാലാ - തൊടുപുഴ - നേര്യമംഗലം - അടിമാലി - ആനച്ചാൽ - കുഞ്ചിത്തണ്ണി - ബൈസൺവാലി ഇതായിരുന്നു ഞങ്ങളുടെ റൂട്ട്, ഇടയ്ക്കു ആനച്ചാലിൽ നിർത്തി പ്രഫുല്ലിന്റെ പഴയ കൂട്ടുകാരി ശ്രീദേവിയുടെ കടയിൽ കയറി ബ്രേക്ക് ഫാസ്റ്റും കഴിച്ചു.

ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഉള്ള വനം ചൊക്രാമുടിയോട് ചേർന്ന് കിടക്കുന്നതിനാലും നാട്ടുകാരനായ ആൾകൂടെ ആകാം എന്ന തീരുമാനത്തിൽ ആണ് ബൈജു ചേട്ടന് നറുക്കുവീണത്. അങ്ങനെ മലകയറ്റത്തിനു വേണ്ട സാധനങ്ങളെല്ലാം ഒരുക്കി സന്തോഷ് ചേട്ടന്റെ ജീപ്പിൽ ചൊക്രാമുടിയുടെ അടിവാരത്തിനടുത്തെത്തി.

അവിടെ ജീപ്പ് ഉപേക്ഷിച്ച ശേഷം എല്ലാ സന്നാഹവുമായി പതിയെ മലകയറ്റം ആരംഭിച്ചു. അടിവാരത്തിലുള്ള ഏലത്തോട്ടത്തിൽ കൂടിയുള്ള ആ യാത്രയിൽ കണ്ടുമുട്ടിയ ഒരു പച്ചിലപ്പാമ്പ് തന്റെ ഫോട്ടോ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യാം എന്ന ഉറപ്പിൻ മേൽ ക്യാമറക്ക്‌ പോസ് ചെയ്തു തന്നു.

ആവശ്യം എങ്കിൽ ഒരു രാത്രി കഴിയാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് മലകയറ്റം ആരംഭിച്ചത്. അത്യാവശ്യം കഴിക്കാനുള്ള സാധനങ്ങൾ ആയ BBQ - വിനുള്ള ചിക്കൻ , പാക്കറ്റ്‌ ചപ്പാത്തി , ബ്രഡ് , ജാം എന്നിവ കരുതിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൾ നല്ല മഴ പെയ്തതിനാൽ മലമുകളിൽ പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കും എന്നുള്ള സന്തോഷ് ചേട്ടന്റെയും ബൈജു ചേട്ടന്റെയും ഉറപ്പിൻമേൽ ഈ കുത്തനെമലകയറിയുള്ള യാത്രയിൽ വളരെ കുറച്ചു കുടിവെള്ളം മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാൽ അങ്ങനെ ഒരു തീരുമാനം എടുത്തത് വലിയ അബദ്ധമായി പോയി എന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.

മലയോര മേഖലയിൽ താമസിക്കുന്ന സന്തോഷ് ചേട്ടന്റെയും ബിജു ചേട്ടന്റെയും അനായാസമുള്ള മലകയറ്റത്തിന് മുന്നിൽ ഞാനും പ്രഫുല്ലും പിടിച്ചുനിൽക്കാൻ കുറച്ചു പാടുപെട്ടു. കുത്തനെയുള്ള കയറ്റമായതിനാൽ വളരെ സാവധാനം മാത്രമേ ഞങ്ങൾക്ക് കയറാൻ കഴിഞ്ഞുള്ളൂ. മലകയറിവരുന്ന . അപരിചിതരായ ഞങ്ങളെ മലമുകളിൽ നിന്നു ഒളിഞ്ഞുനോക്കുന്ന നോക്കുന്ന വരയാട്ടിൻകൂട്ടങ്ങളെ അങ്ങകലെ മലമുകളിൽ മിക്കപ്പോഴും കാണാൻ കഴിഞ്ഞു.

എന്നാൽ പാറയിടുക്കുകളിൽ കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം കണ്ടെത്താൻ കഴിയാത്തതിനാൽ ഞങ്ങൾ നാലുപേർക്കും രണ്ടുകുപ്പി വെള്ളം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. ഏകദേശം മലയുടെ 30 ശതമാനം ഭാഗം കയറി കഴിഞ്ഞപ്പോൾ തന്നെ സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലായി. കൂടുതലും ചെങ്കുത്തായ സ്ഥലമായതിനാൽ രാത്രി ടെന്റ് അടിക്കുന്നതിനുവേണ്ടിയുള്ള നിരപ്പായ സ്ഥലം തിരയാൻ തുടങ്ങി. അങ്ങനെ ഏകദേശം കയറ്റത്തിന്റെ 50 ശതമാനം പിന്നിട്ടപ്പോൾ ടെന്റ് അടിക്കുന്നതിനുള്ള ഒരു സ്ഥലം കണ്ടെത്തി. രണ്ട് പാറകൾക്കിടയിൽ കൃത്യം രണ്ട് ടെന്റിനുള്ള സ്ഥലവും, അതിന് കുറച്ചകലെയായി ഒരു വലിയ പാറയുടെ മറവിൽ ക്യാമ്പ് ഫയറിനും BBQ വിനും പ്രകൃതി ഞങ്ങൾക്കായി ഒരുക്കിവെച്ച പോലൊരു സ്ഥലം. ശക്തമായ തണുത്ത കാറ്റ് ഉള്ളതിനാൽ ചെറിയ ഒരു തീപ്പൊരി ടെന്റിൽ വീണാൽ എല്ലാം കഴിഞ്ഞു.

ആദ്യജോലി ടെന്റിനുള്ള സ്ഥലത്തെ കല്ലുകളും മറ്റും നീക്കം ചെയ്യുക എന്നുള്ളതായിരുന്നു , ശേഷം ടെന്റിന്റെ അടിയിൽ വിരിക്കാനുള്ള പുല്ല് ചെത്തികൊണ്ടുവന്നിട്ടപ്പോൾ തന്നെ ഞാനും പ്രഫുല്ലും അവശരായി കഴിഞ്ഞിരുന്നു. കൈയിൽ കരുതിയിരുന്ന വെള്ളം എല്ലാം തീർന്നതിനാൽ വീശി അടിക്കുന്ന തണുത്ത കാറ്റ് മാത്രമായിരുന്നു ആകെ ഒരു ആശ്വാസം. ഞങ്ങൾ വിശ്രമിക്കാൻ എടുത്ത സമയം കൊണ്ട് സന്തോഷ് ചേട്ടനും ബിജു ചേട്ടനും ഉണങ്ങിയ മരക്കൊമ്പുകൾ ശേഖരിച്ചു കൊണ്ടുവന്ന് ക്യാമ്പ് ഫയർ കത്തിച്ചപ്പോഴാണ് തണുപ്പിൽ നിന്നും ചെറിയ ഒരാശ്വാസം കിട്ടിതുടങ്ങിയത്. രാത്രി ആയതോടുകൂടി ദൂരെ താഴ്വാരത്തുള്ള ലൈറ്റുകളുടെ കാഴ്ച ആകാശത്തുള്ള നക്ഷത്രങ്ങളെക്കാളും മനോഹരമായി തോന്നി. അങ്ങനെ മലമുകളിൽ ഇരുന്നു കൊണ്ട് ദൂരെയുള്ള ചെറു പട്ടണങ്ങളിലെ രാത്രി കാഴ്ചകൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.

ക്യാമ്പ് ഫയറിൽ തന്നെ ചിക്കൻ BBQ വും ചപ്പാത്തിയും ചുട്ടെടുത്തു. പതിനൊന്നുമണിവരെ എങ്കിലും കഥ പറഞ്ഞിരിക്കണം എന്ന് തീരുമാനിച്ച ഞങ്ങളെ തണുപ്പ് ഒൻപതുമണിയായപ്പോഴേ ടെന്റിനുള്ളിൽ കയറ്റിയെന്നതാണ് സത്യം. ടെന്റടിച്ച സ്ഥലം അത്ര നിരപ്പല്ലെങ്കിലും , കുന്നിൻ മുകളിൽ നിന്നും ശേഖരിച്ച പച്ചപ്പുല്ലിൻമേലുള്ള ഉറക്കം സുഖമായിരുന്നു. രാത്രിയിൽ പലരുടെയും കൂർക്കംവലികാരണം മറ്റ് വന്യമൃഗങ്ങൾ ഒന്നും തന്നെ ശല്യം ചെയ്യാൻ വന്നില്ല എന്നുള്ളതാണ് സത്യം.

അതിരാവിലെ തന്നെ വീശിയടിച്ച ശക്തമായ കാറ്റ് ടെന്റിൽ കിടന്നിരുന്ന ഞങ്ങളെ കുലുക്കി കുലുക്കി എഴുന്നേൽപ്പിച്ചു. പല്ലുതേക്കാൻ പോയിട്ട് തൊണ്ട നനക്കാൻ പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥ. മുന്നോട്ടുള്ള യാത്രയിൽ എവിടെനിന്നെങ്കിലും അല്പം വെള്ളം കിട്ടും എന്ന് എല്ലാവർക്കും ഒരു പ്രതീക്ഷ. അധികം വെയിൽ ആകുന്നതിന് മുൻപ് തന്നെ ബാക്കി മല കൂടെ കയറി ഇറങ്ങാമെന്ന തീരുമാനത്തിൽ എല്ലാവരും അടുത്ത മലകയറ്റത്തിന് തയ്യാറായി. അങ്ങനെ അതിരാവിലെ തന്നെ പല ഭാരമുള്ള സാധനങ്ങളും ടെന്റിൽ തന്നെ ഉപേക്ഷിച്ചു ക്യാമറയും ഒഴിഞ്ഞ രണ്ട് ഒഴിഞ്ഞ കുപ്പിയുമായി ഞങ്ങൾ രണ്ടാംഘട്ട മലകയറ്റം ആരംഭിച്ചു. മലമുകളിൽ എവിടെയോ ഒരു അരുവിയുള്ള കാര്യം പലപ്പോഴും മലകയറ്റത്തിന് ഒരു പ്രചോദനം ആയിരുന്നു. എന്നാൽ പാറയിൽ കൂടിയുള്ള പല കയറ്റങ്ങളും കഴിഞ്ഞ ദിവസത്തെക്കാളും കഠിനവും അപകടകരവുമായി തോന്നി. ആയതിനാൽ തിരിച്ചുള്ള ഇറക്കം കുറച്ചു മാറി മലഞ്ചരിവിലുള്ള മറ്റൊരു കാട്ടിൽ കൂടിയാക്കാം എന്ന സന്തോഷ് ചേട്ടന്റെ അഭിപ്രായം എല്ലാവരും ഒരു മറുവാക്ക് പോലും പറയാതെ അംഗീകരിച്ചു. മുകളിലേക്ക് കയറുംതോറും തലേ ദിവസം ഞങ്ങൾ താമസിച്ച ടെന്റുകൾ പച്ചകുത്തുകൾ പോലെ താഴെ അവശേഷിച്ചുതുടങ്ങി.

കുന്നുകൾ കയറും തോറും വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതൽ കൂടുതൽ പ്രകടമായികൊണ്ടിരുന്നു. വരയാടുകൾ മാത്രം ഉണ്ടാകും എന്ന് കരുതിയ കാട്ടിൽ മുള്ളൻപന്നിയുടെ മുള്ളുകളും, ആനപിണ്ഡവും എല്ലാം അങ്ങിങ്ങായി കിടക്കുന്നു. ആകെ ഇനി കണ്ടെത്താനുള്ളത് പുലിയുടെ കാല്പാടുകൾ മാത്രം.

എങ്ങനെയെങ്കിലും തൊണ്ട ഒന്ന് നനക്കണം എന്ന ഉദ്ദേശത്തോടെ വെള്ളം അന്വേഷിച്ചു നടക്കുമ്പോൾ പാറയിൽ ഒരു ചെറിയ നനവ് , കൂടെ കുറച്ചു പച്ചപ്പായലും കണ്ടത് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു തുള്ളി വെള്ളം അതിൽനിന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല. അങ്ങനെ അവസാനം ഡിസ്‌കവറി ചാനലിൽ Man vs Wild- ൽ Bear Grylls കാണിക്കുന്നതുപോലെ ആ നനവിന് കുറുകെ കുറച്ചു പായൽ കൊണ്ട് ഒരു തടയണ തീർത്തപ്പോൾ ചെറിയ രീതിയിൽ വെള്ളം കെട്ടിനിൽക്കുവാൻ തുടങ്ങി. വലിച്ചുകുടിക്കാൻ ചെറിയ ഒരു മുളങ്കമ്പ് കിട്ടാത്തതിനാൽ ഇല കൊണ്ട് കുമ്പിൾ ഉണ്ടാക്കി ആ വെള്ളം പതിയെ കോരിയെടുത്ത് കുടിച്ചപ്പോൾ ഉണ്ടായ ആശ്വാസം ഈ വരികളിൽ എഴുതിയാൽ തീരുന്നതല്ല. ഉയരം കൂടുംതോറും ചായക്ക് മാത്രമല്ല വെള്ളത്തിനും രുചി കൂടുമെന്ന് മനസ്സിലായ ഒരു അസുലഭ നിമിഷം.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഇലകുമ്പിളിൽ ഇറ്റുവീണു കിട്ടുന്ന വെള്ളം കുടിക്കാൻ പ്രഫുല്ലും എൻ്റെ കൂടെ കൂടി. ദാഹം അല്പം മാറിയപ്പോൾ ആണ് സത്യത്തിൽ ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ഒരു വശ്യത മനസ്സിലാക്കാൻ പറ്റിയത് . വെത്യസ്തമായ ചെടികളും പൂക്കളും നിറഞ്ഞ ഒരു പ്രദേശം.

പാറകളിലും മരങ്ങളിലും പറ്റിപിടിച്ചു വളരുന്ന പലതരത്തിൽ ഉള്ള ഓർക്കിഡ് ചെടികളും അവിടെ കാണാൻ കഴിഞ്ഞു.

ഞങ്ങക്ക്‌ മുൻപേ പോയ സന്തോഷ് ചേട്ടനും ബിജു ചേട്ടനും ഈ സമയം മലമുകളിൽ എത്തിയിരുന്നു. അങ്ങനെ ഞങ്ങളും മലകയറ്റം തുടർന്നു. ഉയരമുള്ള ഈ പ്രദേശം നൽകുന്ന പ്രകൃതിയുടെ ദൃശ്യാനുഭവം അനിർവചനീയമാണ്. ഇവിടെ നിന്നാൽ ആനമുടിയും മീശപ്പുലിമലയും കൊളുക്കുമലയും മാത്രമല്ല മൂന്നാറും ദേവികുളവും ഉൾപ്പെടെ തേയില തോട്ടങ്ങളുടെ വിശാലമായ ആകാശ ദൃശ്യവും ഇടുക്കിയിലെയും തമിഴ്നാട്ട��ലെയും വിദൂര ദൃശ്യങ്ങളും ലഭിക്കും.

തിരിച്ച് കാട്ടിലൂടെയുള്ള മല ഇറക്കത്തിൽ എല്ലാവരുടെയും ക്ഷീണം അകറ്റിയത് കാട്ടാന വെള്ളം കുടിക്കുന്നതുവേണ്ടി സ്വയം ഉണ്ടാക്കിയെടുത്ത ഒരു ചെളിക്കുഴിയിൽ നിന്നുള്ള വെള്ളമാണ്.

എന്നാൽ വന്യ മൃഗങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ അധികം നേരം അവിടെനിൽക്കുന്നതത്ര നല്ലതല്ല എന്ന തിരിച്ചറിവോടുകൂടി തിരിച്ചിറങ്ങാനുള്ള വഴി അന്വേഷിച്ചു ഞങ്ങൾ എത്തിപ്പെട്ടത് കൊടും കാട്ടിലുള്ള പാറയിടുക്കിലാണ്. ശരിക്കും ഉള്ളിൽ ഭയം ���ോന്നുന്ന തരത്തിലുള്ള ഇരുണ്ട വഴി. ഒരു കല്ലിൽ നിന്നും അടുത്ത കല്ലിൽ പിടിച്ചിറങ്ങണമെങ്കിൽ രണ്ട് കൈയ്യും രണ്ട് കാലും തികയാത്ത അവസ്ഥ. വള്ളികളിൽ തൂങ്ങിയും, കല്ലേൽ ഇരുന്ന് നിരങ്ങിയും മൃഗ തുല്യമായ യാത്ര. പല പാറയിടുക്കിലും ഏതൊക്കെയോ വലിയ മൃഗങ്ങൾ വസിക്കുന്നതിന്റെ ലക്ഷണങ്ങൾ. ഉമ്മറിനെ പേടിച്ചു അവസാനം ബാലൻ കെ നായരുടെ മുന്നിലെത്തിയപോലെയായി ഞങ്ങളുടെ കാര്യങ്ങൾ. സന്തോഷ് ചേട്ടനും ബിജു ചേട്ടനും മുള്ളുനിറഞ്ഞ ചെടികളും വള്ളികളും മാറ്റി കാട്ടിത്തരുന്ന വഴിയാണ് ഞാനും പ്രഫുല്ലും പിന്തുടർന്നത്.

അങ്ങനെ അവസാനം ഞങ്ങളുടെ ടെന്റ് അടിച്ചിട്ടുള്ളതായ ബേസ് ക്യാമ്പിംഗിൽ ഒരു തരത്തിൽ എത്തി എന്ന് പറയുന്നതാവും ശരി എത്തി. എത്തുന്നവർ എത്തുന്നവർ ടെന്റിൽ കരുതിയിരുന്ന ബ്രെഡും ജാമും എടുത്തു തിന്ന് വിശപ്പടക്കി. അല്പം വിശ്രമത്തിന് ശേഷം ടെന്റും അഴിച്ച് മലയിറക്കം തുടങ്ങി. തികച്ചും ക്ഷീണിതനായിട്ടും വന്യ മൃഗങ്ങളുടെ ജീവന് ഭീഷണി ആകാനിടയുള്ള ക്യാമ്പ് സൈറ്റിലുള്ള മുഴുവൻ മാലിന്യങ്ങളും കൂടാതെ വഴിയിൽ കണ്ട മറ്റ് പ്ലാസ്റ്റിക് കുപ്പികളും ചുമന്ന് താഴെ എത്തിക്കാൻ സ്വയം തയ്യാറായ പ്രഫുല്ലിനെ പ്രത്യേകം പ്രശംസിക്കാതെ ഈ വരികൾ പൂർത്തിയാകില്ല.

താഴെ എത്തിയ ഞങ്ങൾ തലേ ദിവസം ഇട്ടിരുന്ന സന്തോഷ് ചേട്ടന്റെ ജീപ്പിൽ കയറി സന്തോഷ് ചേട്ടന്റെ വീട്ടിലേക്ക്.വീട്ടിൽ എത്തിയ ഞങ്ങളെ കാത്ത് സന്തോഷ് ചേട്ടന്റെ അമ്മയുടെ വക നല്ല ഒന്നാംതരം കപ്പയും മീൻകറിയും. കപ്പയും മീൻകറിയും കഴിച്ച് അല്പം സമയം വിശ്രമിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞു ഞാനും പ്രബുല്ലും തിരികെ വീട്ടിലേക്ക്.

എന്റെയും പ്രഫുല്ലിന്റെയും ക്യാമറയിലെ ഫോട്ടോസ് ആണ് ഇവിടെ നൽകിയിരിക്കുന്നത്